Tuesday, August 25, 2015

വാസുകുട്ടനും ഓണം വന്നു !

This week is festive for Keralites who await the dawn of Onam. So this is a poem on Onam. Next week its English version will be born.  



ഓണം വന്നു  സ്കൂളുകൾ പൂട്ടി
വാണം കണക്കെ കുട്ടിക്കൂട്ടം
 ഓടിയെത്തി പ്ലാവിൻചുവട്ടിൽ
കാടിൻ വള്ളിയാലൂഞ്ഞാലിട്ടു.

 ഊയലാടി  ആർത്തുരസിച്ചു
വെയിലും മഴയും കൂടെയാടി.  
ഉൽസാഹത്തിൻ ഞാണൊലി ചുറ്റും
എല്ലാം ചേർന്നോരാരവമായി.

പുഷ്പങ്ങൾ പലതും ശേഖരിച്ചു 
കഷ്ടം വിനാ പൂക്കളം തീർക്കാൻ
ഒരുക്കി കുട്ടികൾ ചേലുള്ള പൂക്കൾ
തരം തിരിച്ചു പൂക്കളമിടാൻ. 

ചെറുതാണേലും വാസുവും നെയ്തു 
നിറന്ന പൂക്കളം കുടിലിനു മുന്നിൽ.
സ്ത്രീകളവരുടെ പാചകപുണ്യം
ഉത്‍സാഹപൂർവം പ്രകടിപ്പിച്ചു.

മണം പൊഴിച്ചു വാഴയില സദ്യ
ഈണം പടപട പാടീ പപ്പടം.
കൊയ്തുമെതിയിൽ കിട്ടിയതെല്ലാം
കയ്യിൽ കരുതിവെച്ചു കരുണൻ

കരുണകളത്രം കുഞ്ഞിപ്പെണ്ണ് 
ഒരുക്കീ നൽപ്പാം വിഭവങ്ങളും.
ആയി സമയം സദ്യ വിളമ്പാൻ
പോയില്ല വാസു സദ്യയ്ക്കായി.

നെയ്തൊരു സ്വപ്നം വാസുക്കുട്ടനും
പുതിയ ഷർട്ടിലോണങ്കളിയ്ക്കാൻ.
പണമില്ലവിടെയുടുപ്പുവാങ്ങാൻ
പണിയെടുത്തതു തീർന്നുംപോയി.

 ഓണക്കോടി വാങ്ങാഞ്ഞതിനാൽ
 പിണങ്ങി  നിന്നു  വാസുക്കുട്ടൻ
കോട്ടംവിനാ  വാങ്ങാം വസ്ത്രം 
അടുത്തൊരുനാളിൽ'എന്നായച്ഛൻ.

എല്ലാം കേട്ടും കരഞ്ഞവൻ വീണ്ടും
വല്ലാതെ നൊന്തു കരുണനു ചങ്ക്.
മിത്രമാം മനുവിൻ പഴയ വസ്ത്രം
മാത്രമണിയാനവനിന്നുയോഗം. 

 പോയൊരാണ്ടിൽ അച്ഛൻ അവനുടെ
കായം പുണർന്നു നല്കീ വാക്ക്,
'ഉറപ്പായ് വാങ്ങാം അടുത്തോണത്തിനു
നറുമണം പേറും നനുത്ത വസ്ത്രം'.

കാത്തിരുന്നവനച്ഛൻറ്റെ വരവ്
പുതുവസ്ത്രത്തിൻ വാസന നുകരാൻ.
കരഞ്ഞുതളർന്നവൻ വാടി വീണു.
നിരാശയോടെ വീടിൻ കോണിൽ.

കരുണനു നെഞ്ചു മുഴുത്തു വിങ്ങി 
ഭാര്യയ്ക്കു ദുഃഖം ഉള്ളിൽ തിങ്ങി.
ധാരയായ് വീണു മിഴിപ്രവാഹം.
വയ്യാതായി  ദുഃഖം സഹിയാൻ.

വാസുക്കുട്ടൻ പതിയെ ഉണർന്നു
ത്രസി ച്ചവനുടെ ചിന്തകൾ മെല്ലെ.
‘മാതാപിതാക്കൾ പാവങ്ങളാണ്
പത്തുവയസ്സിലും ബോധ മുദിയ്ച്ചു.

അച്ഛൻെറ വേതനം തികയാറില്ല 
കൊച്ചുഗൃഹത്തിൽ കുറവുകളേറെ 
പക്ഷെയവിടെ സ്നേഹമുണ്ട് 
ഭക്ഷണം സുഭിക്ഷമല്ലേൽപ്പോലും.  

ഇല്ല  ഞാനിനി  കരയില്ല തീരെ
വല്ലാതെ കാട്ടി  വിഡ്ഢിത്തം ഞാൻ.
ദുഃഖം വേണ്ട' അമ്മയോടോതി 
'ദുഃഖമകറ്റാം  വളരുമ്പോൾ ഞാൻ.'



5 comments: