ഗുരുശിഷ്യബന്ധത്തിന്റെ
പവിത്രതയറിഞ്ഞീടാൻ
പൗരാണികകാലത്തേക്കു
യാത്ര ചെയ്യാം മോദമായി.
ധരിത്രിതൻ പവിത്രമാ-
മാരണ്യത്തിന്നുദ്യാനത്തിൽ
രമണീയമായിനില്പൂ
അനേകം പാദപവൃന്ദം.
സാലങ്ങൾതൻ സംഘത്തിലായ്
ഉയർന്നു നില്ക്കുന്നവൃക്ഷം,
ആലോലവുമാടുന്നതു
ആമോദത്തിൽ മുങ്ങിപ്പൊങ്ങി.
കാന്താരത്തിൻ പേരാൽച്ചോട്ടിൽ
ചൈതന്യമോലും പ്രതിമ,
ദ്രോണാചാര്യഗുരുതന്റെ
ദേവതുല്യമൊരുമൂർത്തി.
ധന്യമായി കൂപ്പിനില്പൂ
ശിഷ്യനാകാൻ ഏകലവ്യൻ,
മൂകമായി മൂർത്തിസാക്ഷി
വിദ്യകൾപഠിച്ചീടുന്നു.
വേടനാകും ശിഷ്യൻ തന്റെ
ഗുരുതൻ തിരുമൂർത്തിയെ
അടവിയിലായിവച്ചു,
ദേവതുല്യമായിത്തന്നെ.
ഗുരുപാഠം കിട്ടിയില്ല
ധൈര്യമെന്നാൽ വെടിഞ്ഞില്ല
ഗൗരവംകളയാതവൻ
അസ്ത്രവിദ്യകൾ പഠിച്ചൂ.
പയ്യനോ അവർണ്ണനവൻ
വിദ്യയ്ക്ക,ധികാരിയല്ല,
സ്വയംചെയ്തു അഭ്യാസങ്ങൾ
ശിക്ഷിതനായ് പഠനത്തിൽ.
മെയ്യുകൊണ്ടും മനംകൊണ്ടും
ശീലിച്ചെല്ലാമേകലവ്യൻ
ആയുധവിദ്യയിലായി
മഹാകേമനായ്ഭവിച്ചു.
ഗുരുഭക്തി ശസ്ത്രവിദ്യ
തുടർന്നൂ നിരന്തരമായ്
ആര്യനെല്ലാം ലഭ്യമായി
ക്ലേശങ്ങളും വിടചൊല്ലി.
ഗുരുവും ശിഷ്യരുമെത്തി
വനത്തിലഭ്യാസം ചെയ്യാൻ,
ഗുരുവിന്റെ ദൃശ്യം പെയ്തു
പുളകമായവന്നുള്ളിൽ.
ദക്ഷിണസമർപ്പിക്കണം
വേളയുമാഗതമായി,
ശിഷ്ടതാപൂർവ്വമവനോ
വന്ദിച്ചൂ ദിവ്യം ഗുരുവെ.
ദ്രോണരുടെ വചനത്താൽ
ശിഷ്യനായ മലവേടൻ
പെരുവിരൽമുറിച്ചവൻ
ആദരത്താൽ കാഴ്ചവച്ചു.
ഗുരുശിഷ്യബന്ധത്തിന്റെ
നിർമ്മലമാം മാതൃകകൾ
പാരിലൊക്കെ നോക്കീടുകിൽ
ലഭ്യമതുഭാരതത്തിൽ.
ദോണരതു എന്തേ കാട്ടി?
സ്പർദ്ധയാണോ വേർതിരിവോ?
ഭാവി ദ്രോണർ കണ്ടിട്ടുണ്ടാം,
അബദ്ധം ചെയ്തിടാം വേടൻ.
ലോകത്തിന്നു രക്ഷയേകും
ചിന്തിക്കും ഗുരുക്കൾ കാര്യം.
പാകമായ സംവിധാന-
മഹാന്മാരനിശം ചെയ്യും.
ഗുരുഭൂതർതൻ പാദത്തിൽ
കൈകൾകൂപ്പി നമിച്ചിടാം,
വരദാനം നേടീടുവാൻ
പ്രാർത്ഥനകൾ ചെയ്യാം ദൃഢം.
ഭാരതത്തിലെ ഗുരുത്വം
മാതൃക പാരിലാകട്ടെ,
ആരിൽ നിന്നുമാദരത്തെ
നേടിടട്ടെ ഭാരതീയർ.