Sunday, April 23, 2017

പ്രതികരണം!



                    പ്രതികരണം!


"മോളേ, നീ ഒന്നുകൂടി ആലോചിച്ചുനോക്ക്. ചെയ്യുന്നതു മഠയത്തരമാണ്," അച്ഛൻ സുരേഷ് കുറുപ്പ്.

"അച്‌ഛാ , ഞാൻ നല്ലതുപോലെയാലോചിച്ചു. വയ്യാ, എനിക്കിനി വയ്യ," കീർത്തി ആലോചിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

"എല്ലാം വേണ്ടെന്നുവെയ്ക്കാനെളുപ്പമാണ്.നീ വേഗം റെഡിയാക്. ഞങ്ങൾ കൊണ്ടാക്കാം," അമ്മ ശ്രീലത.

ഒരു ശ്രമവും മകളുടെയടുത്തുഫലിയ്ക്കുന്നില്ലായെന്നു കണ്ടപ്പോൾ അവളുടെ  അച്ഛനും അമ്മയും വലിയ വിഷമത്തോടെ പിൻവാങ്ങി.  ആ ദിവസം അങ്ങനെ കടന്നുപോയി. പിന്നീടുള്ള പല ദിവസങ്ങളിലും അതുതന്നെ ആവർത്തിച്ചു. പതിയെ പതിയെ വീട്ടിൽ അതിനെക്കുറിച്ചുള്ള സംസാരം നിലച്ചു.

 രാവുവന്നു, പകലുവന്നു, മഴവന്നു, വെയിലുവന്നു, അടുത്തുള്ള നദി അതിലൂടെ ധാരാളം വെള്ളമൊഴുക്കിവിട്ടു. ശിശിരവും വസന്തവും ഹേമന്തവുമെല്ലാം അവരുടെ കർമ്മങ്ങൾ രണ്ടുപ്രാവശ്യം കൃത്യമായി നിറവേറ്റി. അങ്ങനെ രണ്ടു സംവത്സരങ്ങൾ വിടചൊല്ലി.

ഒരുദിവസം കീർത്തി സ്കൂളിൽനിന്നും, സ്കൂൾബസ്സിൽ വരുന്ന LKG ക്ലാസ്സിലെ മകൾ നീതികയേ, ബസ്റ്റോപ്പിൽനിന്നും കൂട്ടി വീട്ടിലെത്തി.

"മോളെ, ശരത്ത് ദാ ഡിവോഴ്സ് നോട്ടീസ് അയച്ചിരിയ്ക്കുന്നു.നീ എന്തു ചെയ്യാനാ ഉദ്ദേശിയ്ക്കുന്നത്? " അച്ഛൻറ്റെ സംഭാഷണം പെട്ടന്നവളുടെ മനസ്സിൽ തീകോരിയിട്ടു. അവൾ ഒന്നും പറയാതെ സ്വന്തം മുറിയിലേയ്ക്കു പോയി.കുട്ടിയുടെ യൂണിഫോം ഒക്കെ മാറ്റിഅവൾക്കാഹാരം കൊടുക്കാനമ്മയോടു പറഞ്ഞുഅമ്മ ശ്രീലത കണ്ണുനീർ തുടയ്ക്കുന്നതു കണ്ടുഒന്നും പറയാതെയവൾ വീണ്ടും മുറിയിൽ കയറി.

 "ഞാൻ ചെയ്തതുതെറ്റായിപ്പോയി, പക്ഷെ, ശരത്തുചെയ്തതും തെറ്റുതന്നെയാണ്. ഓർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയുന്നു," മനോഗതം.

ഒരുദിവസം,ഓഫീസിൽ നിന്നും വന്നുചായകുടിയൊക്കെക്കഴിഞ്ഞല്പം നർമ്മസല്ലാപമൊക്കെ ചെയ്തിട്ടു്ശരത്ത് ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്നു,"കുഞ്ഞുമുറ്റത്തുകളിയ്ക്കുന്നുണ്ടേ, നോക്കണെയവളെ,” ശരത്തിൻറ്റെ പതിവുശൈലി. കീർത്തി ഉദ്യോഗസ്ഥ അല്ലാത്തതുകൊണ്ട് കുട്ടിയുടേതുൾപ്പെടെയെല്ലാക്കാര്യങ്ങളും അവൾ തന്നെയാണു ചെയ്തിരുന്നത്. ശരത് കീർത്തിയെ ഉദ്യോഗത്തിനു വിടാതിരുന്നത് വീട്ടുകാര്യങ്ങൾക്കു ഭംഗം വരരുതെന്നുള്ളതു കൊണ്ടാണ്.

കീർത്തി കുട്ടിയുടെ അടുത്തേയ്ക്കുപോകാൻ തുടങ്ങിയതും കൂട്ടുകാരി നന്ദനയുടെ ഫോൺ വന്നു. കുട്ടി ഉറക്കെക്കരയുന്ന ശബ്ദം കേട്ടു കീർത്തി ഓടി അതിൻറ്റെയടുത്തെത്തി. കുട്ടി, നീതിക വീണു നെറ്റി പൊട്ടിയിരുന്നു, മുറിവുചെറിയതായിരുന്നുവെങ്കിലും രക്തം കുറച്ചധികമൊഴുകി. ശരത്തുമോടിയവിടെയെത്തി.രക്തം കണ്ടതും അയാളൊന്നും ചിന്തിയ്ക്കാതെ പ്രതികരിച്ചു. അതല്പം കടുത്തുപോയി. മാതാപിതാക്കളിൽ നിന്നും കാര്യമായി ശിക്ഷയൊന്നും ലഭിച്ചിട്ടില്ലാത്ത കീർത്തിയ്ക്ക്ശരത്തിൻറ്റെ ആപ്രതികരണം ഒരു ബോംബുപൊട്ടിത്തെറിച്ചതുപോലെ അനുഭവപ്പെട്ടു.

പിന്നീടുണ്ടായതെല്ലാം രണ്ടു ശത്രുക്കൾ ഏറ്റുമുട്ടുമ്പോലെ. ഇതിനിടയിൽ കുട്ടിയുടെ മുറിവു കീർത്തി കെട്ടിക്കൊടുത്തു.അതുവരേയ്ക്കും പ്രശ്നങ്ങളൊന്നുമില്ലാതെ സന്തുഷ്ടമായ ജീവിതം ആയിരുന്നു. മിത്രങ്ങൾ പറഞ്ഞിരുന്നു made for each other. എന്നാലിപ്പോൾ നാക്കുപെട്ടതുപോലെയായി. പറയരുതാത്തതു പലതും പറഞ്ഞു, സ്വത്തിൻറ്റെ ആസ്തി വരെയും വിഷയമായി. രണ്ടുശബ്ദങ്ങളും  ഉച്ചസ്ഥായിയിലെത്തി.വാഗ്വാദങ്ങൾ മുറുകിഅല്പമൊക്കെ സഭ്യതയുടെ വരമ്പും ഭേദിച്ചിരുന്നു.

  കൂട്ടത്തിൽ ചില സാധനങ്ങൾ ശരത്തിൻറ്റെ കയ്യിൽനിന്നും പൊന്തിപ്പറന്നു ദൂരെ തെറിച്ചു വീണുകൊണ്ടിരുന്നു. അപ്പോൾ അതിലും മുന്തിയ ശബ്ദത്തിൽ കീർത്തിയുടെ വദനത്തിൽ നിന്നും വാക്കുകൾ പൊന്തിപ്പറന്നു അന്തരീക്ഷത്തിൽ തെറിച്ചു വീണുആരും പിന്നോട്ടില്ല എന്നു തന്നെയായി കാര്യങ്ങൾ.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കീർത്തിയൊരു ബാഗുതപ്പിയെടുത്തുകുറെ തുണികൾ കുത്തിത്തിരുകി തോളിലിട്ടുമോളെയുങ്കൂട്ടി ശരവേഗത്തിൽ ഇറങ്ങിപ്പോയി,"ഇനി ഞാൻ വീട്ടിലേയ്ക്കില്ല."

"വേണ്ട, വന്നാൽ ഞാൻ വാതിൽ കൊട്ടിയടയ്ക്കും," ശരത്.

രണ്ടാളുടെയും അമ്മമാരും അച്ഛന്മാരും പറ്റുന്നത്രയും അവരെ കൂട്ടിയോജിപ്പിയ്ക്കാൻ ശ്രമിച്ചുവാശി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. രണ്ടാളുടെയും അഹം അവരേ താഴാൻ തീരേ അനുവദിച്ചില്ല.  

 ഈയിടെയായി അവൾക്കു വിഷമം തോന്നിത്തുടങ്ങിയിട്ടുണ്ട്.  വിവാഹമോചന കത്തു കിട്ടിയപ്പോളതുപശ്ചാത്താപമായി മാറി. അതിൻറ്റെളവ് അതാ കൂടിക്കൂടി വരുന്നു. അവളുടെ മനസ്സ് അയാളോടൊന്നു സംസാരിയ്ക്കാൻ വെമ്പൽ കൊണ്ടു, " ഒന്നുഫോൺ ൻറെചെയ്തെങ്കിൽ. ഇല്ല അത് പ്രതീക്ഷിയ്ക്കേണ്ടാ."

അവൾ ഫോൺ കയ്യിലെടുക്കും തിരിച്ചുവെയ്ക്കും വീണ്ടുമെടുക്കും വെയ്ക്കും,വാട്സാപ്പുപയോഗിച്ചാലോ, വേണ്ട, മെസ്സേജയയ്‌ക്കാം, അതും വേണ്ട. എന്നെ വിളിക്കില്ലായിരിക്കും, അച്ഛനോടൊന്നു വിളിക്കാൻ പറഞ്ഞാലോ?”  ആകെയവളാശങ്കയിലായിരുന്നു. അവസാനം അവൾ വിളിയ്ക്കുക തന്നെ ചെയ്തു, ഒന്നല്ല, മൂന്നു തവണ. ആദ്യം അയാളെടുത്തില്ല, പിന്നെയുള്ള രണ്ടുപ്രാവശ്യവും കട്ടുചെയ്തു. അവൾക്കതുസഹനത്തിൻറ്റെ നെല്ലിപ്പടിയായിരുന്നു. സ്വയം അവജ്ഞ തോന്നിആകെ ഊർജം ചോർന്നുപോയതുപോലെ.

അവളുടെയച്ഛൻറ്റെ അസ്വസ്ഥതകാരണമയാൾ ഭാര്യശ്രീലതയോട്‌,"ഞാൻ ഒന്നാവീടുവരെ പോയാലോ? അയാൾ എന്നെ ആക്ഷേപിച്ചു വിടുമോ? സാരമില്ല, മോൾക്കുവേണ്ടിയല്ലേ,പോയിനോക്കാം,അല്ലെ?"

"ഒന്നു പോയിനോക്കുന്നതാണുനല്ലതെന്നെനിയ്ക്കും തോന്നുന്നു." 

മകളുകേൾക്കുന്നുണ്ടായിരുന്നു. അവൾ മൗനം പൂണ്ടു. അതുസമ്മതമായെടുത്ത് അച്ഛനവിടെപ്പോയി. ആശങ്കയോടെയും അല്പം പ്രതീക്ഷയോടെയും അവർ രണ്ടാളും അച്ഛൻറ്റെഫോൺവിളി കാത്തിരുന്നു. കുട്ടിയ്‌ക്കു അമ്മൂമ്മ യാന്ത്രികമായിട്ടാണ് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. 

 സുരേഷ് കുറുപ്പിൻറ്റെ ഫോൺ വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ   മ്ലാനവദനനായി ആൾ മടങ്ങി വന്നു. അവൾക്കു കാര്യം മനസ്സിലായി," വെറുപ്പാണല്ലേ? സാരമില്ല," അവൾ

" മനുഷ്യൻറ്റെ കുട്ടിയെ ഞാൻ പ്രസവിച്ചതല്ലേ, എന്നോട് ക്ഷമിയ്ക്കാൻ കഴിയില്ലേ?" മനോഗതം.

"മോളെ, നീ ഇനി കാത്തിരിയ്‌ക്കേണ്ട, മറന്നേയ്ക്കൂ. അയാളുടെവിവാഹം വീണ്ടും ഉറപ്പിച്ചിരിയ്ക്കുന്നു. രണ്ടു വർഷമായതുകൊണ്ട് ഡിവോഴ്സ് എളുപ്പമാണല്ലോ!"

അവളൊന്നും മിണ്ടിയില്ല. മനസ്സിടിഞ്ഞുപോയി.

അദ്ദേഹം തുടർന്നു, " താലി പൊട്ടിച്ചു മുഖത്തേയ്‌ക്കെറിഞ്ഞ ഒരുവളെ അയാൾക്കിനി വേണ്ടാപോലും. നിന്നെ അടിച്ചതു പെട്ടന്നുള്ള ദേഷ്യത്തിലാണുപോലും. നീതീകമോളെ കാണണമെന്നുപോലും അയാൾ പറഞ്ഞില്ല."


എന്തോപെട്ടന്നുതീരുമാനിച്ചപോലെ അവൾ ഷാളെടുത്തുകണ്ണുതുടച്ചു,"ഞാൻ ജീവിയ്ക്കുമച്‌ഛാ, ൻറ്റെ പൊന്നുമോളെ നന്നായിത്തന്നെ വളർത്തും, എനിക്കൊരു ജോലി കിട്ടാനുള്ള എക്സ്പീരിയൻസൊക്കെയുണ്ട്കുട്ടിയെ അയാൾ ചോദിയ്ക്കില്ല, ബാധ്യതയാകില്ലേ?"