ദിനം പ്രഭാതേ ചിരിതൂകി നിന്നു
ദിനത്തെ ഭയന്നങ്ങോടി നിശിയും.
വടക്കേപ്പുറത്തേക്കിറങ്ങി സുശീല
വടക്കേ വയലിൽ നെല്ലിൻ ലതകൾ.
പാവം വയലില്ല നെല്ലുമില്ല
അവളോർത്തവരുടെകാലം ദൈന്യം.
വിഷമക്കാഠിന്യമേറെയായി
വിഷയംപേറി അയലത്തെത്തി.
പിശുക്കൊടെയവർ നൽകീനാഴി,
വിശപ്പകറ്റാൻ പാകംചെയ്തവൾ.
പ്രിയനാം തന്നുടെ സുദാമാവിനും
പൊൻ മക്കൾക്കുമെല്ലാം നൽകി.
അവളുടെ ഉദരം കരഞ്ഞുവെന്നാൽ
വ്രതമാക്കിയാദിനം സുശീല.
പറന്നു വന്നു പഞ്ഞിപോൽ സന്ധ്യ
കുഞ്ഞുങ്ങൾക്കു വിശപ്പുവീണ്ടും
“എന്നുടെ മക്കളെ, എന്തുചെയ്വൂ?
പിന്നെയും മോഹം കഴിയ്ക്കാനാണോ?
അരിപ്പെട്ടിയോ പൂർണ്ണം ശൂന്യം
ഒരുമണിയരിയും വീട്ടിലില്ല.
ഇന്നലെ വാങ്ങിയ വായ്പ്പ ധാന്യം
ഇന്നു കൊടുക്കാൻ പറ്റുന്നില്ല.
എല്ലാ ദിനവും വായ്‌പയ്ക്കായി
ഇല്ല, പോവില്ലെ”ന്നവർ ചൊല്ലി.
ഇപ്പോൾ രാത്രിയേറി വരുന്നു
പുൽപ്പായ വിരിയ്ക്കൂറങ്ങാനായി.
പുലരി വരുമ്പോൾ പറമ്പിൽ കാണും
വല്ല പക്വക്കായോ കനിയോ?
വയറുകൾ ഒട്ടിയ കുട്ടികളെല്ലാം
പായ നിവർത്തു കിടന്നുറങ്ങി.
മാതാ തേങ്ങുംഹൃദയം പേറി
മുത്തം നൽകീ കുഞ്ഞുങ്ങൾക്ക്.
മങ്ങിയവെളിച്ചം തനൂജരെല്ലാം
മയങ്ങിപ്പോയി ശാന്തരായി.
എല്ലിനും തോലിനും മധ്യേയായി
ഇല്ല ഗാത്രേ തെല്ലും മാംസം.
ചാലുകൾ തീർത്ത മിഴിനീരൊപ്പാൻ
ചേലതന്നഗ്രം കൈകളിലേന്തി.
മിഴികളിൽ രണ്ടിലും ഉറവ പൊട്ടി
മഴപോൽ കണ്ണീർ പെയ്തിറങ്ങി.
അനുവാദത്തിനു കാക്കാതൊഴുകീ
അനുസ്യുതം നീർ കവിളിൽക്കൂടി.
മക്കൾതന്നുടെ വദനേ വീണത്
ദുഃഖക്കയത്തിൽ പതിച്ചൂവമ്മ.
ഉണർന്നുതനൂജർ അപ്പൊഴമ്മ
ഈണത്തിൽ താരാട്ടുമ്പാടി.
ഒപ്പാൻ നോക്കി കുട്ടിക്കണ്ണീർ
ഒപ്പംതൻ കണ്ണീരും ചേർന്നു.
സഹചാരിതന്നരികേ നിന്ന്
സ്നേഹപൂർവ്വം വാക്കുകൾ ഓതി.
‘ഭഗവൻ, അംഗതൻ പ്രിയമിത്രം,
ശ്രീഗോവിന്ദൻ തുണയ്ക്കും നമ്മെ!.
നമ്മുടെ ദുരിതക്കഥകളറിഞ്ഞാൽ
നമ്മെ ഉറപ്പായ് രക്ഷിച്ചീടും.
ബാല്യകാലത്തിൻ ഗാഢമൈത്രി
മൂല്യം കാക്കാൻ കൂടെയില്ലേ?
'കാഴ്ച വയ്ക്കാൻ അവലുണ്ടാക്കാം'
മൊഴിഞ്ഞവൾ പതിയെപതുയോടായി
മനമില്ലാതെയെങ്കിലും പുമാൻ,
'ഞാൻ പോയീടാം, വ്യഥയും വേണ്ട.'
.