കണ്ണൂരിനെന്തുപറ്റി!
(വൃത്തം- ഉപമഞ്ജരി)
കണ്ണൂരേ,കണ്ണില്ലേയെന്തു പറ്റീ?
കണ്ണുതുറക്കൂ ജനത്തെ നോക്കൂ.
മണ്ണിലൂടൊഴുകും ചോരപ്പുഴ
,മൂക്കില്ലേ ഗന്ധം തിരിച്ചറിയാൻ.
പോരിൻ മുറുക്കം ദുരിതം തന്നേ
ഊരിൻറെ പേരിൽ നിറഞ്ഞു പങ്കം.
കണ്ണൂർ ജനങ്ങളേ! കൺതുറക്കൂ
വർണ്ണമൊന്നല്ലേ സർവ്വരക്തവും!
താണ്ഡവനാട്യത്തിലാണു ക്രോധം,
കാട്ടുന്നു പക, കൊയ്യുന്നു ശീർഷം.
കാരുണ്യഹീനർ പച്ചക്കറിപോൽ,
ആരേയും ഛേദിച്ചു ഖണ്ഡംമാക്കും.
നേതൃത്വം നൽകുന്ന ആശയത്താൽ
ഹത്യക്കു പാത്രമാകുന്നു മർത്ത്യർ.
ചാടുന്നു നേതാവിന്നായണികൾ,
ശിഷ്ടകാലം പോക്കും കൽത്തുറുങ്കിൽ.
“ചത്തു, പോയതോയെൻ ബന്ധുവല്ലാ,
എന്തിനായ് പിന്നെ ഞാൻ രക്ഷിക്കേണം?”
ചിന്തയിലീവിധമഹങ്കരിച്ച്,
നേതാവു പൊക്കും ധികാരധ്വജം..
പൂഴിതൻ മാറിലായ് സ്വന്തം രക്തം,
കാഴ്ചയ്‌ക്കേകീ ദുഃഖം, ചലനമറ്റു.
അച്ഛൻറ്റെ താങ്ങിതാ നഷ്ടമായീ,
അമ്മയ്ക്കു മാഞ്ഞുപോയീ തണലും.
നൊമ്പരധാരകൾ നേത്രനീരായ്,
ഗണ്ഡങ്ങൾതന്നിലായ് ചാലു തീർത്തു.
കാരുണ്യമെന്നുള്ള മർത്ത്യ ഭാവം,
പാരു വിട്ടുപോയോ ചൊവ്വയിലായ്.
ശോണിതമെമ്പാടും ചിത്രം ചെയ്തു,
ശോണവർണ്ണത്തിലായ് ചായമിട്ടു.
പക്ഷികൾ പോലും ശങ്കകൾ കാട്ടീ,
പെട്ടെന്നു പോയവർ കൂടുതേടീ.
പ്രാകൃതവൃത്തമായ് യുദ്ധഭൂമി,
ദുഃഖഭാരത്താലോ കൂനുവന്നു.
സൂര്യഭഗവാനീ കാഴ്ച കാണാൻ
ധൈര്യമില്ലാതായി ഭീതിയേറി.
യാത്രയായ് പശ്ചിമദിക്കിലേക്കായ്,
യാമിനിയെത്തുവാനെത്തിനോക്കി.
ചീങ്കണ്ണി നാണിക്കും നേത്രനീരിൽ
ചീയുന്നു രാഷ്ട്രീയം, മാലോകരേ!