Monday, December 7, 2020

അവരും അവളും!

 


 

അവർ-ദമ്പതികൾ തീരുമാനിച്ചു അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ.

"അതുവേണോ, അവളുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു വേണ്ടതു ചെയ്താൽപ്പോരേ," അയാളുടെ അമ്മ ഫോണിൽകൂടി.

" പോരാ, അമ്മെ, ഒന്നിനും കുറവ് വരാതിരിക്കട്ടെ." മകൻ.

"എന്നാലും ഒന്നുരണ്ടു മാസം കഴിഞ്ഞു പോരെ,"

" കുറെ ദൂരയല്ലേ അവളുടെ വീട്. എന്തെങ്കിലും ആവശ്യം വന്നാൽ പ്രശ്നമല്ലേ. റിസ്കു വേണ്ടല്ലോ. കൊണ്ടുപോരാം."

" ഇത്ര നേരത്തെ അവൾ വരുമോ?"

"വരും, അവളുടെ ഭർത്താവ് പറഞ്ഞു വിടാമെന്ന്. ഫോർമാലിറ്റീസ് എല്ലാം ചെയ്തു  കഴിഞ്ഞല്ലോ. "

അവർ-ദിനേശും, നീതയും  അന്നു  വൈകിട്ട് അവളെ കൂട്ടിക്കൊണ്ടു വരികതന്നെ ചെയ്തു. അവളോടു സ്നേഹം കാണിച്ചു, നല്ല പ്രാധാന്യം നൽകി.  അവൾക്കു പുതു വസ്ത്രങ്ങൾ വാങ്ങി കൊടുത്തു. നല്ല പോഷക ഘടകങ്ങളുള്ള ആഹാരം തന്നെ നൽകി. ജോലിക്കാരിക്കു വേണ്ട നിർദ്ദേശങ്ങൾ നീതു കൊടുത്തു," അവൾക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. അവളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ വയ്ക്കണം. ഞങ്ങൾ ഓഫീസിൽ  പോകുമ്പോൾ  പച്ചക്കറികളും പഴങ്ങളും ഒക്കെ ധാരാളം നിർബന്ധിച്ചു കഴിപ്പിക്കണം."

ജോലിക്കാരിതങ്കമ്മ അല്പം വിരസതയോടെ സ്വയം പറഞ്ഞു, “ആരാ ആപ്പെണ്ണ്? ഇവിടെ വാങ്ങിച്ചോണ്ടു വരുന്നനല്ലസാധനങ്ങളെല്ലാം തിന്നു തീർക്കാനോ?”

ആഫീസിൽനിന്നും വന്നാലുടനെ നീത അവളോടു കഴിച്ചതിന്റെ വിവരം തിരക്കും. അവൾ വൈമനസ്യത്തോടെ കഴിച്ചതു പറയും. നീത  തങ്കമ്മയോടു തിരക്കിയാൽ പറയും, “അയ്യോ ചേച്ചീ അതിലൊത്തിരികേടാരുന്നു.”

അവൾ കുറച്ച് ആപ്പിളും മാതളനാരങ്ങയും സ്ട്രോബറിയുമൊക്കെ മാറ്റിവച്ച് സ്വയം കഴിക്കുകയും അയൽവക്കത്തെ കൂട്ടകാരിക്കു കൊടുക്കുകയുമൊക്കെചെയ്യും.

 ഇതുതുടർന്നപ്പോൾ നീത പറഞ്ഞു, “ഉപഭേക്താക്കളായ നമ്മൾ ഇതുസഹിക്കേണ്ട. ഒരു കമ്പ്ലയിന്റ് ഉപഭ്രോക്തൃ കോടതിയിലേയ്ക്ക് ഈമെയിൽ ചെയ്യാം.”

തങ്കമ്മയോടായി പറഞ്ഞു, “നീ ഇനികേടുള്ള ഫ്രൂട്സ് കളയണ്ടാ, മാറ്റുവയ്ക്കൂ.. ഫോട്ടോയെടുത്ത് പരാതിയുടെകൂടെ അയക്കാനാ.”

ഏതായാലും പിന്നീടുള്ള പഴവർഗ്ഗങ്ങളെല്ലാം കേടില്ലാത്തതയിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്നും എത്തിയാൽ ചായകുടിയും ലഘുഭക്ഷണവും കഴിച്ച് അവളെക്കൂട്ടി നീതയും ദിനേഷും നടക്കാൻ പോകും. വീടിനടുത്തുള്ള തിരക്കില്ലാത്ത റോഡിൽക്കൂടി. പട്ടണത്തിൽ ആകെക്കൂടി അൽപ്പം പച്ചപ്പുള്ളത് റോഡിന്റെ സൈഡിൽ കാണുന്ന പറമ്പുകളിൽ ആണ്. അവിടം ഇതുവരെ ജനനിബിഡമല്ല. അതുകൊണ്ട് തന്നെയാണ് അവിടെ വൃക്ഷലതാദികൾ ആഘോഷത്തോടെ വിരാജിക്കുന്നത്. റോഡിലും  തിരക്കു കുറവ്

നടന്നെത്തുന്നത് കുട്ടികളുടെ പാർക്കിലേക്ക്. കുഞ്ഞുകുട്ടികൾ കളിക്കുന്നത് കണ്ടിട്ടവൾ സന്തോഷിക്കുന്നത് ആവശ്യമാണെന്ന് അവരുടെ ചിന്ത.

ആ വീട്ടിലെ സുഖജീവിതം; ഒറ്റയ്ക്കു കഴിയുന്ന ഭർത്താവിനെ കുറിച്ചുള്ള ചിന്ത  അവളുടെ ഹൃദയത്തെ  ഇടക്കൊക്കെ കുത്തി നോവിച്ചു.

മരങ്ങളിലെ പൂക്കളും, പാർക്കിലെ ശിശുക്കളും അവൾക്കാവോളം ആശ്വാസം നൽകി. കുട്ടികളുടെ ചിലപ്പു കാരണമാകാം പക്ഷികൾ സമയത്തൊന്നും അവരുടെ കലകൾ പ്രദർശിപ്പിക്കാൻ അവിടെയെത്താറില്ല.

അങ്ങനെ അങ്ങനെ കാത്തിരുന്ന ദിവസം വന്നു. ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് ഡോക്ടർ പറഞ്ഞെങ്കിലും വേണ്ടി വന്നില്ല. ഒക്കെ വേഗമായിരുന്നു. സാധാരണ പ്രസവം. ആൺകുട്ടി. എല്ലാവരുടെയും  സന്തോഷം  വളർന്നാകാശം തൊട്ടു.

മൂന്നാം ദിവസം അവളെക്കൂട്ടി വീട്ടിലെത്തിയപ്പോൾ ദമ്പതിമാർ- രണ്ടുകൂട്ടരുടെയും മാതാപിതാക്കൾ അക്ഷമരായി കാത്തുനിൽക്കുന്നു .  പൊതുവെ അവിടെയൊരു  ആഘോഷ പ്രതീതി.

" ഒരു മാസം അവൾ ഇവിടെ നിൽക്കട്ടെ, അവളോടു പറഞ്ഞു നോക്കാം, അല്ലെ?" ദിനേശ്.

", അത് വേണ്ട, ഒരാഴ്ചക്കകം  കൊണ്ടന്നാക്കാം " നീത.

എല്ലാം അവൾ കേൾക്കുന്നുണ്ടായിരുന്നു, "കാര്യം കഴിഞ്ഞു. ഇനി എന്റെ ആവശ്യം അവർക്കില്ല." 

ഭർത്താവൊറ്റയ്ക്കാണെങ്കിലും അവളിലെയമ്മയുണർന്നു. കുറച്ചുദിവസം കുഞ്ഞിനു  പാലുകൊടുക്കാൻ ഭർത്താവു സമ്മതിക്കുമെന്നവൾക്കുറപ്പുണ്ട്

.പ്രേമവിവാഹമായിരുന്നു. വീട്ടുകാരുടെ സഹകരണമുണ്ടെങ്കിലും സഹായിയ്ക്കാനുള്ള സാമ്പത്തികമവർക്കില്ല. അയാളുടെ   പെട്ടിക്കടയിലെ ചെറിയ വരുമാനമാണവർക്കു ജീവിതമാർഗ്ഗം.

 " ഇതാ ഒരു   വാടകക്കുഞ്ഞിനെ ഞാൻ പ്രസവിച്ചിരിക്കുന്നു . എങ്കിലും ഇതുവരെ  സ്വന്തമായി ഒരുകുഞ്ഞില്ല, ഈകുഞ്ഞിന്റെ ഉപഭേക്താവാര്?ഞാനല്ല" ദുഖത്തോടെയവളുടെ മൗനം ഉറക്കെ പറഞ്ഞു.

അതുകൊണ്ടുതന്നെ  അവൾ നൊന്തുപെറ്റ ആ കുഞ്ഞിനെ കുറച്ചുദിവസം പാലുകുടിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ അവർക്കു വേണ്ടെങ്കിൽ അവൾക്കു സ്വന്തം വീട്ടിലേക്കുടനെ പോയല്ലേ പറ്റൂ. ഒരു വാടക ഗർഭപാത്രത്തിന്റെ   ഉടമയായ അവൾക്കെന്തു ചെയ്യാൻ കഴിയും?

"ചെറുതായെങ്കിലും കട ലാഭമുണ്ടാക്കാൻ  തുടങ്ങിയിട്ടൊരു   കുഞ്ഞുവേണം," അവളുടെ മനം മന്ത്രിച്ചു.


2 comments: