Saturday, January 23, 2021

യുദ്ധത്തിന്റെ ഇരകൾ!

                      

 

ജോലിയെല്ലാം  കഴിഞ്ഞു . ഇനി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിയാൽ മതി. ആതിരയുടെ  മനസ്സിനൊരു  അയവുവന്നിരിക്കുന്നു. ജോലികൾ തീരുമ്പോൾ മനസ്സിനൊരു സുഖം വരുമല്ലോ. തന്നെയുമല്ല  മകൻവൈശാഖിന്റെ  പരീക്ഷാഫലം മുൻകൂട്ടിയറിഞ്ഞിരിക്കുന്നു. നല്ല  മാർക്സ്  ഉണ്ട്. മകൻ ഒരുകൂട്ടുകാരന്റെ  വീട്ടിൽ  പോയിരിക്കുകയാണ്.എട്ടുമണിക്കു  മുൻപേ  മടങ്ങണമെന്നു  പറഞ്ഞിട്ടുണ്ട്.

 ആതിര മുറ്റത്തേക്കിറങ്ങി. സന്ധ്യയാകാറായി.  മുറ്റത്തൊരു  കോണിലായി നിൽക്കുന്ന  ആഞ്ഞിലി  മരത്തിൽ  ഇരുന്നൊരു  അണ്ണാറക്കണ്ണൻ അവളുടെ ആഗമനം ഇഷ്ടപ്പെടാത്ത രീതിയിൽ  അവളെ  നോക്കി.   ആഞ്ഞിലിമരത്തിൽ സ്വർണ്ണവർണ്ണത്തിൽ  പാകമായ ധാരാളം ആഞ്ഞിലിച്ചക്കകൾ  തൂങ്ങിക്കിടക്കുന്നു. കടുംപച്ചനിറത്തിലും മങ്ങിയപച്ചയിലും തവിട്ടുവർണ്ണത്തിലും ഓറഞ്ചുവർണ്ണത്തിലും  ഒക്കെയുള്ള, പഴുത്തതും  പഴുക്കാത്തതുമായ,  ഇലകളും, കായകളും കൊണ്ട്   മരത്തിനെ നല്ല അഴകോടെ  പ്രകൃതി  അലങ്കരിച്ചിരിക്കുന്നു. അലങ്കാരം ചാർത്തിയ  ഒരു  ക്രിസ്തുമസ്വൃക്ഷം പോലെ സുന്ദരം.

അവൻ ,   അണ്ണാറക്കണ്ണൻ, കാക്കയും  മറ്റു  കിളികളും  പോയിക്കഴിഞ്ഞപ്പോൾ  ആഞ്ഞിലിയുടെ  അവകാശം ഉറപ്പിക്കാനെന്നോണം  അവിടെത്തന്നെ  തങ്ങി. ഇപ്പോഴാണെങ്കിൽ അവരുടെയൊന്നും ശല്യമില്ലാതെ  അവനു ആഞ്ഞിലിച്ചക്ക  വയറുനിറയെ  കഴിക്കാമല്ലോ.  ആതിരയെക്കണ്ടത് അവനത്ര  ഇഷ്ടപ്പെടാത്തമട്ടിലാവാം  അവളെ   നോക്കിയിട്ടവൻ മുകളിലേക്കോടിക്കയറി . അവൾ  ചെടികൾക്കു വെള്ളമൊഴിക്കാൻ തുടങ്ങി.

ആതിര  ഏഴാംക്ളാസ്സിൽ പഠിക്കുമ്പോൾ മുതൽ സ്കൂളിലെ പ്രാർത്ഥനാ സംഘത്തിൽ സ്ഥിരാംഗം. ജയന്ത് സംഘത്തിന്റെ തലവൻ. നല്ല പാട്ടുകാരൻ. ആതിരയും തീരെ മോശമല്ല. ജയന്ത് പത്താം ക്ളാസ്സിൽ. ജയന്തും ആതിരയും വേഗംതന്നെ സുഹൃത്തുക്കളായി. കുട്ടികൾ വളർന്നുവന്നപ്പോൾ രണ്ട് മനസ്സുകളിലു മുണ്ടായിരുന്ന സൗഹൃദം പതിയെ രൂപം മാറാൻ തുടങ്ങി. തമ്മിൽ ഒരിക്കലും പിരിയാൻ വയ്യ എന്ന അവസ്ഥ.

പന്ത്രണ്ടാoക്ലാസ്സു കഴിഞ്ഞു ജയന്ത് കോളേജിൽ ചേർന്നു. ഇടക്കൊക്കെ അവളുടെസ്കൂൾ കഴിയുമ്പോൾ അവൻ സ്കൂളിലെത്തി അവർ തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവൻ  ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതും ആർമിയിൽ JCO ആയി ചേർന്നു. അവൾ അപ്പോഴേയ്ക്കും  ഡിഗ്രിക്ലാസ്സിലേക്ക് കയറി. വീട്ടുകാരറിയാതെ പൊതുസ്ഥലത്തെ (പബ്ലിക് ബൂത്ത്) ഫോൺ വഴി അവർ സമ്പർക്കം തുടർന്നു. അന്ന് മൊബൈൽ അത്ര സാധാരണമായിരുന്നില്ല. ആതിരയ്ക്കു മൊബൈൽ ഇല്ലായിരുന്നു.

 രണ്ട് മാസത്തെ അവധിക്കാണ്, ജയന്ത് നാട്ടിൽ വന്നത്. എന്നാൽ  വിവാഹത്തിനുള്ള തയ്യാറെടുപ്പ്,വിവാഹം, എല്ലാമായി ഏകദേശം ഒരുമാസം കടന്നുപോയി. ആതിരയും  ജയന്തും വിവാഹിതരായിക്കഴിഞ്ഞ് ബാക്കി ഒരുമാസം കഴിഞ്ഞപ്പോൾ അയാൾ  തിരിച്ചുപോയി. ആതിരയെ കൊണ്ടുപോകാൻ പറ്റാത്ത സ്ഥലമായിരുന്നു. വിവാഹം കഴിഞ്ഞൊരു വർഷമായി. അതിനിടയിൽ മകനും ഉണ്ടായി. ഫോട്ടോകളിൽക്കൂടെ മാത്രം കണ്ടമകനെ കാണാനുള്ള ആകാംക്ഷയിൽ വരാനിരുന്നതാണ് ജയന്ത്. അപ്പോൾ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

അവൾ  കാർഗിൽ യുദ്ധകാലത്തേക്കൊന്നുപോയി. അയാൾക്കു യുദ്ധമുഖത്തേക്കു പോകേണ്ടി വന്നു. അന്നു മോന് മൂന്നുമാസംപ്രായം. ഫോൺചെയ്യാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾ ആർക്കാണ് അൽപ്പം ഒഴിവ്, അവർ പലപ്പോഴും കൂട്ടുകാരുടെ വീട്ടിലേക്കു വിളിച്ചു വിവരമറിയിക്കും. മൊബൈൽ ഫോൺ വിരളമായിരുന്നതിനാൽ ആഫീസിലെ  ഫോണിൽ നിന്ന് മാത്രമേ വിളിക്കാൻ പറ്റുമായിരുന്നുള്ളു. അവിടെ മൊബൈൽ ടവർ ഒന്നും ഇല്ലായിരുന്നു. എന്നാലും ഇടയിലൊരുദിവസം ജയന്തിനു വീട്ടിലേക്കു വിളിച്ച് ആതിരയോടും അച്ഛനമ്മമാരോടും സംസാരിക്കാൻ കഴിഞ്ഞു.

പക്ഷേ  അടുത്തദിവസം വന്ന ഫോൺ ആ കുടുംബത്തിലേക്കു കണ്ണുനീർ പ്രവാഹമാണു കൊണ്ടുവന്നത്. ജയന്ത് ധൈര്യപൂർവ്വം മുന്നേറി ശത്രുക്കളെ കുറേപ്പേരെ തുരത്തി. പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത ഒരു സൈഡിൽ നിന്നും, A.K.47 തോക്കിൽ നിന്നും തുരുതുരാ വെടിയുതിർന്നത്. വെടികൊണ്ടിട്ടും ജയന്തും തിരിച്ചു വെടിവച്ചു.  ഇരുവശത്തുനിന്നും ആർക്കൊക്കെയോ ഈ ലോകം വിടേണ്ടിവന്നു. ജയന്തും അക്കൂട്ടത്തിൽ മുകളിലേയ്ക്കു  മാർച്ചുചെയ്തു.

ആതിര തേങ്ങി. എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു, " ജയന്ത് വരും, ദാ വന്നു ," എന്നൊക്കെപ്പറഞ്ഞുകൊണ്ട് വാതിലിലേക്കോടാൻ തുടങ്ങി. ആരൊക്കെയോ പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവിടെ നിന്നവരുടെയൊക്കെ കണ്ണ് നനയിച്ചു, അവളുടെ വിലാപം.

ആതിരയുടെ കണ്ണുനീർ തോരാൻ അധിക സമയം വേണ്ടിവന്നു. കുഞ്ഞിനെക്കാണുന്തോറും അവളുടെ മനമുരുകി, " നിന്നെക്കാണാൻ അച്ഛന് ഭാഗ്യമില്ലാതെ പോയല്ലോ,മോനെ," അവൾ മനസ്സിൽ പറഞ്ഞു. ജയന്തിനെ എപ്പോഴും ഓർത്തുകൊണ്ടേയിരുന്നു.

 "യുദ്ധം ഉടനെ അവസാനിച്ചാൽ, ഞാൻ ബാക്കിലീവ് എടുത്തു വരുന്നുണ്ട്. പ്രാർത്ഥിച്ചോളൂ." ജയന്തിന്റെ ഈ  അവസാന വാക്കുകൾ ആതിരയുടെ ഹൃദയത്തെ ഏറെ നോവിച്ചു.

“മനുഷ്യന്റെ മനസ്സിലുദിയ്ക്കുന്ന അധികാരമോഹം, അഹങ്കാരം, അത്യാഗ്രഹം, അസൂയ, അനീതി, അർഹതയില്ലാത്തയുന്നതി, തുടങ്ങിയ സ്വഭാവം പലരീതിയിൽ, മറ്റുള്ളവർക്കു ദണ്‌ഡനം നൽകുന്നുണ്ട്. യുദ്ധവും അങ്ങിനെയുള്ള ഒരു ദണ്ഡനമാണ്. ഏതെങ്കിലും ഒരു ഭരണാധികാരിയുടെ  ക്രൂര മനസ്സിലുദയം ചെയ്യുന്ന ആക്രമണവാഞ്ച മറ്റുള്ളവരിലേക്കു പടർത്തുന്നതിൽ അയാൾ വിജയിക്കുന്നു. അല്ലെങ്കിലും എല്ലാ തീരുമാനങ്ങളും - കൊള്ളാവുന്നതും  കൊള്ളരുതാത്തതും ഒരു മനസ്സിൽ മാത്രം സംജാതമായിട്ട് മറ്റു മനസ്സുകളിലേക്കും കൂടി പകരുകയാണല്ലോ!  അങ്ങനെ ഒരു യുദ്ധം പിറവിയെടുക്കുന്നു. ഭയാനകമാകുന്നു. അതിന്റെ ഇരകൾ ജയന്തിനെ പോലെ അനേകം യോദ്ധാക്കളും അവരുടെ ബന്ധുക്കളും. മോഷണം, ലൈംഗികത തുടങ്ങിയ കാര്യങ്ങളുടെ ബലിയാടുകൾ, അനവധി ആളുകളും അവരുടെ കുടുംബാംഗങ്ങളും. കുഞ്ഞുങ്ങൾ പോലും ലൈംഗികതയ്ക്കിരയിന്ന് . പ്രകൃതിയും വലിയ ചൂഷണത്തിന്റെ ഇര. പല വയോജനങ്ങളും മക്കളുടെ, ബന്ധുക്കളുടെ ക്രൗര്യത്തിന്റെ ഇരകൾ. മാംസാഹാരത്തിനായ് കൊല്ലപ്പെടുന്ന മൃഗങ്ങളും നിർദ്ദയമാർഗ്ഗത്തിന്റെ ബലിയാടുകൾ. അങ്ങനെ ദുഷ്ടരും അവർ നൽകുന്ന പീഡനത്തിന്റെയും ഇരകൾ നിറഞ്ഞതാണ്  ലോകം ഇന്ന്.”അവളുടെ മനസ്സ് പലകാര്യങ്ങളും ചിന്തിച്ച് വേദാന്തത്തിന്റകാട്ടിൽ കയറി. .

നാളുകൾ കഴിഞ്ഞപ്പോൾ " മോളെ, നീ ചെറുപ്പമല്ലേ, പുനർവിവാഹത്തിനു തുനിഞ്ഞാലോ?" വലിയ വിഷമത്തോടെ മാതാപിതാക്കൾ. ജയന്തിന്റെ വീട്ടുകാരും നിർബന്ധിച്ചു.   ആതിര തന്റെ മനസ്സിലെ ജയന്തിന്റെ സിംഹാസനം ഒരാൾക്കും  കൊടുക്കാൻ തയ്യാറായില്ല..

" ഞാൻ അന്നെടുത്ത ഡിസിഷൻ നല്ലതായിരുന്നു. ഇന്നെന്റെ പൊന്നുമോന് ഇരുപത്തിരണ്ടു വയസ്സാകാൻ പോകുന്നു. ഒരു പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി,” അവളോർത്തു.

“ അയ്യോ! ഓരോന്നാലോചിച്ചങ്ങു നിന്നു. വൈശാഖിപ്പോ വരും. ചപ്പാത്തിയുണ്ടാക്കണം," ആതിര അടുക്കളയിലേയ്ക്കുപോയി.

വൈശാഖ്  അടുത്തെത്തി പതിയെ അവനൊരാഗ്രഹം അവതരിപ്പിക്കാൻ തുടങ്ങി,"അമ്മെ, എനിക്ക് NCC യിൽ ‘C’ സർട്ടിഫിക്കറ്റ് കിട്ടിയില്ലെ? അതു ആർമി ഓഫീസേർസ് റിക്രൂട്ട്‌മെന്റിന്  നല്ലതാണ്."

" നീയെന്താപറഞ്ഞത്? ആർമിയോ, വേണ്ട. എനിക്കിനി നീ മാത്രമേയുള്ളു. അച്ഛന്റെ കാര്യമറിയാമെല്ലോ!" അവളുടെ ശബ്ദം ഘനമുള്ളതായിരുന്നു.

“ എന്റെ വലിയ ആഗ്രഹമതാണമ്മെ. പ്ളീസ് സമ്മതിക്കില്ലെ?"

“പറ്റില്ല മോനെ, നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ. ഞാൻ വീണ്ടും കല്യാണം കഴിക്കാഞ്ഞത് എന്റെ മോനുവേണ്ടിമാത്രമാണ്."

" അമ്മെ, എല്ലാവര്ക്കും ഒരേ ഫേറ്റ് അല്ല. എത്രയോ ആളുകൾ ആക്‌സിഡന്റിലും  അല്ലാതെയും  മരിക്കുന്നു. കോവിഡ് വന്നു എത്രപേർ മരിച്ചു.ഭൂകമ്പമോ? ഇപ്പോഴും മരിക്കുന്നു. ആർമി തന്നെ വേണമെന്നില്ല മരിക്കാൻ. ആർമിയിൽ ജോലിചെയ്തു വളരെ വയസ്സായി മരിക്കുന്നവർ അല്ലെ കൂടുതൽ," വൈശാഖൊരു പ്രഭാഷണം തന്നെ നടത്തി.

" നീ എന്ത് പറഞ്ഞാലും ഞാൻ വിടില്ല."

" അമ്മയൊരിക്കൽ പറഞ്ഞല്ലോ, അച്ഛൻ ദേശസ്നേഹം കൊണ്ടാണ് ആർമിയിൽ ചേർന്നതെന്ന്. ഞാനും ദേശസ്‌നേഹി തന്നെയാണ്. എന്നെ വിട്ടില്ലെങ്കിൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ല. അച്ഛൻ മുകളിരുന്നു എന്നെ വിടാൻ പറയുന്നുണ്ട്."

ആ വാചകം അവളുടെ ഹൃദയത്തെ ഇളക്കുക തന്നെ ചെയ്തു.


 

 

 

 

 


No comments:

Post a Comment