Wednesday, November 24, 2021

നീരിൻധാര!


 

കേരളത്തിന്നു  നൊമ്പരംകാരണം,

കാരുണ്യക്കുറ,വുള്ള നീരിൻധാര.

 കേഴുന്നൂ ലോകർ കേൾക്കാംവിലാപങ്ങൾ,

ആഴത്തിലാഴ്ന്നുമന്ദമാംഭാഗ്യക്കാർ.

 

ഗേഹം നിന്നിടം നാനാപ്രകാരമായ് ,

ആഹം പോയൊരു  ദേഹം  സമാനമായ്.

കഷ്ടം കഷ്ടം കിടാങ്ങളും പെട്ടുപോയ്,  

ദുഷ്ടത കാട്ടി കൊണ്ടലിൻ ജാലങ്ങൾ

 

ഇന്നലെക്കൂടി   നന്നായ് രസിച്ചവർ 

ഇന്നെവിടെപ്പോയ് കാണാനുമില്ലല്ലോ?

ആനനം തോഷം ചാലിച്ചു  നിന്നവർ,

മാനം കോപിച്ചു തേടിയവർ നാകം. 


പിച്ചവയ്‌ക്കുന്ന  കുഞ്ഞുമനാഥനായ് ,

അച്ഛനമ്മമാരെങ്ങോപോയ്മറഞ്ഞു.

വാർക്കുന്നുകണ്ണീർ ചുറ്റുമായ് മാലോകർ

ചർച്ചയ്ക്കാളില്ല അല്ലൽ വാണിമാത്രം.        .

 

ജ്ഞാതികൾ വിടചൊല്ലിപ്പോയ വൃദ്ധർ,

പാതി, അവരുടെയോജസ്സൊലിച്ചുപോയ്.   

ആജ്ഞനിറഞ്ഞ വാക്കുകഥിച്ചവർ 

പ്രജ്ഞയറ്റു പൊന്തിവന്നു ആറ്റിലായ്

 

തെങ്ങും വേറെ,ദ്രുമങ്ങൾ  കവുങ്ങുകൾ      

മുങ്ങിപ്പോയ്  സർവ്വസസ്യജാലങ്ങളും.

വെള്ളം ഉയർന്നുതന്ന കഷ്ടങ്ങളാൽ,

കൊള്ളില്ലാതായി  പാർക്കുവാനാലയം.

 

നീരിന്റെ നാഥാ! മാരി, മതീ, മതീ

പാരിലെ ക്ലേശം, ചെയ്യൂ നിവാരണം.

എന്തുചെയ്യേണ്ടു?ചിത്തേയില്ല പാത,

നൊന്തുവേവുന്നതുള്ളം മനുജന്റെ.

 

ഭള്ളു കൂടിയോർ  മാന്യർ  ചമഞ്ഞവർ 

കള്ളങ്ങൾ  കാട്ടിമുടിച്ചു  മന്നിടം.

നാശമേറുന്ന  ദൃശ്യങ്ങൾ വിസ്തൃതം,

കർശനംവിശ്വനാശം കുറയ്ക്കണം.

 

ഈശ്വരാമയ്യലിൻ പർവ്വം മായിക്കൂ.

ആശ്വാസം നൽകൂ, പ്രാർത്ഥിച്ചീടൂ ഞങ്ങൾ

കുട്ടികൾ, വൃദ്ധർ പീഡിതർ കേഴുന്നു  

കാട്ടൂ സന്തതം  കാരുണ്യമീ ഭൂവിൽ.   

No comments:

Post a Comment