Saturday, August 3, 2024

പകപോക്കൽ!

              പകപോക്കൽ!


       വൃത്തം-മണിമഞ്ജരി



“മഴയെ!നീ കാട്ടുവതെന്തെന്നറിയുന്നോ?

മിഴികൾ നിറച്ചീടും ക്രൂരകർമ്മം.

ദ്യുവിൽ  ഞങ്ങൾ  വേനലിൽ നിന്നെ കാത്തുനിൽപ്പൂ,

അവകാശമല്ലെ നിൻ സാമീപ്യങ്ങൾ?


കരുതലും സ്നേഹവും ഞങ്ങൾ വയ്പ്പൂ ഹൃത്തിൽ

തരുവാൻ  നിനക്കായ്, ചൊരിഞ്ഞീടുമ്പോൾ.

പരമായി നീ വന്നു മന്ദമാരിയായീ

അരികിലെത്തീ ഞങ്ങൾക്കിഷ്ടമായീ.


മണിമുത്തുപോലുള്ള നീയോ പ്രബലയായ്

മരതകപ്പച്ചയേ തൊട്ടുണർത്തീ.

ഇരുൾവീണ വേളയിൽ  പരിചോടുറങ്ങുമ്പോൾ

നരരേ ബലമായീ പുല്കിയില്ലേ?


ഉരുവായി  നിന്നൊരാ  കുന്നിന്നുരു ഹൃദ്യം ,  

ഉരുൾപൊട്ടലായ് വീണു കവർന്നു ജീവൻ.

ഉരുൾപൊട്ടി ഉൾനീറീ വിടചൊല്ലിയനേകർ,

അരുമയായ് കെട്ടിപ്പടുത്ത സ്വത്തും.   


ഉടയവർ,ഉടയാട, സൗഹൃദം, സ്വത്തുക്കൾ,

ഉടമസ്ഥരേ വിട്ടു പോയ് മറഞ്ഞൂ.

തനുവിന്റെയംഗങ്ങൾ വേർപെട്ടു പോയവർ,

മനവും പ്രതീക്ഷയും  ബന്ധവും പോയ്.


തടിനിയും  തടിച്ചൊരു വന്യമാം പുഴയായി

അടവിയേ,വിഴുങ്ങിയൊ? കാണ്മതില്ലാ.

വ്യഥതൻ കരിമേഘം പരന്നവിടെയെല്ലാം,

കദനഗാനം മൂളിയന്തരീക്ഷം.”


“ മഴയെന്ന ഞാനെന്നാൽ പണ്ടുപണ്ടേയുണ്ട്,

കുഴയുന്ന കാര്യം ഞാൻ ചെയ്യുകില്ലാ.

മനുജരേ! വേണ്ടതാം സാമഗ്രി നിങ്ങൾക്കായ്

മനമോടെ തന്നില്ലേ ഭൂമിദേവീ?


അവനിതൻ  മക്കളാO തരുലതാദികളേ 

അതിമോഹമായ് നിങ്ങൾ കൊന്നതില്ലേ? 

മനവും കടുത്തോരു വിങ്ങലിന്നിരയായി 

തനുവും ക്ഷതത്താലേ   നീറിക്കാണും.


വസുധയ്ക്കു നൊമ്പരം സഹിയാതെ വന്നപ്പോൾ 

വശംമാറിയെങ്ങാൻ കിടന്നതാവാം.

മടിയിലിരുന്നോരാ  കുന്നു തലകുത്തി

അടിയിൽപ്പെട്ടുപോയ്  ചെറുമക്കളും. 


ക്ഷമയോ ക്ഷമയുടെ നെ ല്ലിപ്പടികണ്ടു

അമിതമാം ദ്രോഹം പൊറുത്തില്ലവൾ.

പ്രകൃതിമാ നിങ്ങളെ സ്നേഹിച്ചീടുന്നെന്നാൽ

പകപോക്കിടും  നോവസഹ്യമായാൽ.”


ഉരു= ദേഹം, ബൃഹത്ത് 

No comments:

Post a Comment