(വൃത്തം-കല്യാണി)
നോക്കൂ ധരിത്രിക്കു കാന്താരമേറേ,
പൂക്കുന്ന സസ്യങ്ങൾ, ജന്തുക്കളുണ്ടേ .
തക്കം ചികഞ്ഞങ്ങു മർത്ത്യൻ വസിപ്പൂ
വയ്ക്കും കുരുക്കും, ജഗത്തിന്നു നാശം.
സ്വന്തം കൃതങ്ങൾക്കു മാത്രം ശ്രമിക്കും,
ചിന്തിക്കയില്ലാ ഭൂവിൻറെ പീഡാ.
രോഗത്തിനേകും മനുഷ്യൻ സുഖങ്ങൾ,
ആരോഗ്യമൊക്കെ കടന്നങ്ങു പോകും.
പങ്കം നിറയ്ക്കുന്നു, ലോകത്തിൽ മൊത്തം,
പോകില്ലയെത്തീ കൊറോണാണുജാലം.
"മർത്ത്യൻറെ ജീവന്റെ ജന്മിത്തമെൻറേ, "
മൃത്യൂ പറഞ്ഞൂ," വരുന്നുണ്ടു ഞാനും,"
പോക്കില്ലയെങ്ങും പിടിക്കുന്നണുക്കൾ,
നാക്കില്ലയാർക്കും ഭയന്നിട്ടൊരന്ത്യം.
ക്ഷുദ്രാണു കാട്ടുന്നു ക്രൗര്യത്തിൽ നാട്യം,
രുദ്രന്റെ കോപിഷ്ഠനൃത്യത്തെ വെല്ലും.
ഗേഹങ്ങളിൽ പോക്കു ശൂന്യത്തിലായീ,
ആഹ്ളാദകാര്യങ്ങൾ ചിത്തം ത്വജിച്ചൂ.
ശബ്ദം വിനായാട സ്വാപത്തിലാണേ,
സ്വപ്‍നത്തിലേപ്പോലെ തള്ളീവരുന്നൂ.
ആളേ ഗ്രസിക്കുന്നു, രോഗം ഹനിക്കാൻ,
നീളേ കിടക്കുന്നു ഗാത്രങ്ങളേറേ.
കാളുന്നയഗ്നിക്കു നല്കാൻ തടസ്സം
പാളുന്നു യത്നം, വിഷാദം വരുന്നൂ.
മാരീവിരാമം പ്രയാസത്തിൽ നിൽപ്പൂ,
മാറില്ല പെട്ടെന്നു രോഗം നിനയ്ക്കൂ.
വെട്ടീ മുറിക്കാനഴുക്കിൻറഹന്താ,
കട്ടയ്ക്കു ശുദ്ധത്തെ മാനിച്ചു നിൽക്കാം,
ഓടിച്ചു രോഗത്തെ ദൂരേയ്ക്കയക്കാം,
മാടീ വിളിക്കാം മനസ്സിൻ സുശാന്തം.
കേറട്ടെ സ്വസ്ഥത ചേതസ്സുതന്നിൽ,
ഊറട്ടെ പഞ്ചാര ഹാസങ്ങൾ ചുണ്ടിൽ.
No comments:
Post a Comment