Friday, December 30, 2016

കളിവിമാനം !



അനുദിനം അരവിന്ദ്  സ്വന്തം കുടിലിൻറെ 
 പ്രാങ്കണ  പ്രാന്തത്തിൽ  ചെന്നു നിൽക്കും.
ആകാശ  നക്ഷത്ര  കൂട്ടങ്ങൾ  ചേർന്നെല്ലാം
അവനെ  മെല്ലേ  മെല്ലേയാകർഷിയ്ക്കും.

വാക്കിലും ,നോക്കിലും ,ഉറക്കത്തിലാണേലും
വാനത്തിൻ കപ്പൽ   വിളിയ്ക്കുംപോലെ .
ചേലുള്ള  ഉദ്യോഗക്കുപ്പായം  കാണുമ്പോൾ
അരവിന്ദ്  പൈലറ്റിൻ  പടം  വരയ്ക്കും.

ഗഗനത്തിൻ നൗകതൻ  ത്വരിത  ഗമനങ്ങൾ 
 അവനിലെ ബാലനിൽ  ചൊരിയും മോഹം .
അതിനുള്ളിൽ  പറക്കുന്നോരനുഭവം  ചിന്തിച്ചു
നിർവൃതിയോടവൻ കണ്ണുചിമ്മും.

ഒരുദിനം  ഞാനുമീയാകാശ  മാർഗ്ഗേ
അതിദൂര  ദേശങ്ങൾ  കീഴടക്കും.
വിദ്യയിൽ  കേമനായ്   തൊഴിലിൽ മുൻപനായ്
സമ്പത്തു  ധാരാളം  സമ്പാദിയ്ക്കും. 

നമ്മൾതൻ ദുരിതങ്ങളെല്ലാമേ  തീർത്തിടും 
പൈലറ്റായ് ഗഗനേ ഞാൻ  പറന്നുപൊങ്ങും.
ഈയൊരു  ചെറുകുടിൽസ്ഥാനത്തു  ഞാനൊരു
കോൺക്രീറ്റിൻ സൗധം  പടുത്തുയർത്തും.”

ഇടക്കിടെ   വാക്കുകൾ  മാനതാരിൻ വാതിൽ 
 മലർക്കേത്തുറന്നീടും അഭിലഷിയ്ക്കും.
 അവനുടെ  സ്വപ്നത്തിൻ സന്തോഷം  പങ്കിട്ടു
മാതാപിതാക്കളും  ആനന്ദിയ്ക്കും .

വിമാനം  പറത്തുന്ന  സ്വപ്നത്തിൻ  പൂർത്തിക്കായ്
 ചെയ്തവൻ  പരിശ്രമം  വേണ്ടുവോളം
പഠനത്തിൽ  സമർത്ഥനായ് നേതൃത്വഗുണം  കാട്ടി
വിളങ്ങിനിന്നു അവൻ  മാതൃകയായ്.

വിധിയുടെ  ക്രൂരകരങ്ങൾ  പക്ഷേ,
അവനുടെ  ഭാഗ്യത്തിൽ ശരങ്ങളേറ്റി .
ഒരുനാൾ  വിദ്യാലയംവിട്ടവൻ  പോരുമ്പോൾ
 വഴിയിൽ  കിടന്നൊരു  ഭ്രാന്തൻ  നായ.

കുട്ടികൂട്ടത്തിൻറ്റെ ഇടയിൽ  കയറി,   
അരവിന്ദിൻ ചരണത്തിൽ   ദംശിച്ചുപോയ്.
സമീപേ  സ്ഥിതിചെയ്യും   ആതുരശാലതൻ
 തീവ്രവിഭാഗത്തിൽ പ്രവേശിച്ചു. 

ബന്ധുക്കൾ  മിത്രങ്ങൾ  നാട്ടിൽ ജനങ്ങളും
പ്രാർത്ഥനാനിരതരായ്  കാത്തിരുന്നു.
പ്രാർത്ഥനപ്രാധാന്യം ഗൗനിയ്ക്കാതാത്‌മാവ്‌
വിടചൊല്ലി  യാനത്തിൽ യാത്രയായി.

മാതാവിൻ മിഴിനീരു  തോരാതെ  പെയ്തു 
പിതാവും അകമേ പെരിയാർ തീർത്തു.
മാലോകർ എല്ലാരും മിഴിനീരുവാർത്തു,
സങ്കടക്കടലിൻറ്റെ അലയുലഞ്ഞു. 

 ദുഃഖം സഹിയാതെ മുത്തിയും ചൊല്ലി   
"എന്തീ ബാലനെ മുളയിൽ നുള്ളി, യമാ?
കണ്ടിരുന്നില്ലേ നീ,ആരോഗ്യഹീനയായ്
ശയ്യാവലംബിയാം  ഞാൻ വൃദ്ധയെ?"  

ചടങ്ങുകൾ മുന്നേറി ത്വരിതത്തിൽ അച്ഛൻ പോയ് 
കയ്യിലെന്തോയേന്തി ഓടിവന്നു. 
സുഹൃത്തു തുണച്ചു, കളിവിമാനം വാങ്ങി,
ചിതയിൽ അരവിന്ദോടു ചേർത്തു വച്ചു.


2 comments: