Friday, April 10, 2020

ശിക്ഷ കടുക്കുമോ ? Part-2




ഒരുദിവസം  പഫിങ് ബില്ലിയെന്ന തീവണ്ടി യിൽ ( അസൽ തീവണ്ടി തന്നെ ) യാത്ര. അവർ ശരിയ്ക്കും ആസ്വദിച്ചു. അതിലെ ഇരിപ്പിടങ്ങൾ നെടുകെ പ്രദേശം കാണത്തക്കവണ്ണം. കാട്ടിൽക്കൂടിയുള്ള യാത്രയിൽ ഓടിമറയുന്ന സൗന്ദര്യത്തിൻ്റെ പര്യായമായ തരുലതാദികളെ വീക്ഷിയ്ക്കാനേറെ സൗകര്യo. അവർ ഡാണ്ടിനോoഗിലെത്തി. തന്നെ തുഴയുന്ന തോണിയിൽ ഒരു തടാക പ്രദക്ഷിണം. ശരിയ്ക്കും ആനന്ദകരം. 

അതിനുശേഷമുള്ള   ദിനങ്ങളിൽ   ചെറിയ കപ്പൽ, ദി ഗ്രേറ്റ് ഒഷ്യൻ ഡ്രൈവെന്ന സുദീർഘമായ പാത, മഹാനഗരത്തിൻറ്റെ അന്തർഭാഗം, പ്രാന്തപ്രദേശം  എന്നിവയിൽക്കൂടിയുള്ള  യാത്ര. എല്ലാവരുടെയും മിഴികളെ അവ തളച്ചിട്ടു എന്നു പറയാം. 

  കാഴ്ചബംഗ്ളാവിൽ കംഗാരുവുൾപ്പെടെ കുറെ കണ്ടിട്ടില്ലാത്ത ജന്തുക്കൾ. അതൊരു നല്ല അനുഭൂതി അവർക്കു നൽകി. 

 ഒരുദിനം അവർ സ്‌ട്രൊബെറി,ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ  കായ്കനികളുടെ കൃഷിത്തോട്ടം സന്ദർശിച്ചു. ഒരു ചെറിയ തുകയ്ക്ക് അവർ വാങ്ങിയ പ്ലാസ്റ്റിക് പാത്ര ത്തിലും അവടെ ശരീരത്തിലെ ഭക്ഷണപാത്രത്തിലും വേണ്ടത്ര ഫലങ്ങൾ ശേഖരിച്ചു   വച്ചു.  പക്വ ഫലങ്ങൾ നിറഞ്ഞ ചെടികൾ,  മുടിയിൽ ചായത്തിൽ മുക്കിയ പുഷ്പം ചൂടി മനോഹാരിത പ്രകടിപ്പിച്ചു സ്മിതം തൂകി നിന്നു. വൈമനസ്യത്തോടെയാണവർ ആ വാടിയിൽ നിന്നും വിട വാങ്ങി യത്.

 പിന്നീടൊരു ദിനം അവർ   ഒരു പഴയ സ്വർണ ഖനിയിലേയ്ക്ക്. അവിടത്തെ ഉത്പാദനം ഒക്കെ കഴിഞ്ഞെങ്കിലും ആ സ്ഥലം അതിൻറ്റെ സാംസ്കാരിക ഒളി മങ്ങാൻ അനുവദിയ്ക്കാതെ വിനോദസഞ്ചാര മേഘലയാക്കിയിരിയ്ക്കുന്നു. ആ മേഖലയ്ക്ക്   വിദേശികളെ ആകർഷിച്ചു പണമുണ്ടാക്കാനുള്ള കുശലതയേറെയുണ്ട്.
 ഖനിയ്ക്കകത്തേയ്ക്കുള്ള യാത്ര ഒരു ചെറിയ തീവണ്ടിപോലുള്ള  യന്ത്ര വണ്ടിയിൽ. എല്ലാവർക്കും നല്ല ഉത്‍സാഹം..  കനത്ത  അന്ധകാമുള്ളയിടത്തെത്തിയതും  കാവേരിയുടെ കൈയ്യിൽ മുറുകെ ആരോ പിടിച്ചതും കാവേരി നിലവിളിച്ചതും  കഥ.

"സോറി, കാവേരി, ഇരുട്ടത്ത് ഞാൻ പേടിച്ചുപോയി," സജിനി.
"ഞാനും പേടിച്ചു ഓർക്കാപ്പുറത്തു കയ്യിൽ പിടിച്ചപ്പോൾ ,"കാവേരി.

കനത്ത ഇരുളിലേക്കാണെന്നറിറിഞ്ഞില്ല. മക്കളും അവരെയൊന്നു വിസ്മയിപ്പിയ്‌ക്കാമെന്നുകരുതിയതാകാം. ചിരിപൊട്ടിയെങ്കിലും നിശബ്ദത.

ആസ്‌ട്രേലിയയിൽ എത്തുന്നവരെ ക്യാപ്റ്റൻ കുക്കിൻറ്റെ ചെറുഗൃഹം (കുക്ക്സ് കോട്ടേജ് ) 
അത്യന്തം ആകർഷിയ്‌ക്കും. യോർക്ഷെയറിൽ നിന്നും സവിശേഷ ശ്രദ്ധയോടെ ആസ്ട്രേലിയയുടെ മണ്ണിൽ ചേക്കേറി. പഴമയുടെ പ്രൗഢിയും പുതുമയുടെ ആഭയും അതിനേ പുല്കുന്നുണ്ട്.  

പിന്നീടു പൊതുവിനോദസ്ഥല(പാർക്ക്) സന്ദർശനം. മെൽബൺ അവയുടെയൊരു പറുദീസ തന്നെ. പച്ചപ്പരവതാനി വിരിച്ച വിടപികൾ നിറഞ്ഞ .വിനോദസ്ഥലങ്ങൾ. ദേവലോകം പറിച്ചു നട്ടപോലെ പലയിനം പുഷ്പിത സസ്യങ്ങൾ പുഷ്പമേളാ രൂപത്തിൽ. മിഴികൾ കൂട്ടുവിട്ടു മടങ്ങാൻ കൂട്ടാക്കില്ല. ചവറുപാത്രവും, മൂത്ര മുറിയും, കരശുചിയ്ക്കുതകുന്ന ബേസിനും, സോപ്പും, കഴുകാനും കുടിയ്ക്കാനും വേറെ വേറെ ജലവും സൗകര്യപ്രദമായ രീതിയിൽ വിനോദസ്ഥലങ്ങളിലും , റോഡിലും, നടപ്പാതകളിലും സുലഭം. മാലിന്യം എവിടെയും ഇല്ല.

ഒരുജോലിദിനം, തനിയേ  പാർലമെൻറ്റു കാണാനുള്ള ധൈര്യം നാരികൾ പ്രകടിപ്പിച്ചു. മക്കൾ നൽകിയ  മാര്‍ഗ്ഗോപദേശമനുസരിച്ച് നാലുപേരും  ട്രാമിൽ. അരവിന്ദു നൽകിയ കാർഡുകൾ ഓരോരുത്തരായി  മീറ്ററിൽ തൊടുവിച്ചു, ട്രാമിൻറ്റെ പണമടച്ചു. ഒരുവിധം ചോദിച്ചറിഞ്ഞു പാർലമെൻ്റിലെത്തി. ഘടികാരത്തിൻറ്റെ സൂചികൾ സായംകാലം  നാലരയെന്ന സമയത്തിൽ എത്തി.
സന്ദർശകരെ കടത്തിവിടുന്ന കാര്യദർശിയായ പഞ്ചാബി പെൺകുട്ടി, ”സമയം കടന്നുപോയി.”

 പാർലമെൻറ് യാത്രയുടെ സമയ പട്ടിക  ചോദിച്ചറിഞ്ഞിരുന്നുമില്ല.
 സമീപത്തെ വിനോദമേഖലയിലേയ്ക്കു  നടന്നു. വഴിയിൽ അവർ ഭിക്ഷക്കാരെയും കണ്ടു. ഒരു കാപ്പികുടിയ്ക്കാൻ കടകൾ നോക്കി.ഭോജനശാലകൾ അടഞ്ഞുകിടക്കുന്നു. മെൽബണിൽ കടകൾ വൈകിട്ടഞ്ചുമണിയോടെ അടയ്ക്കും. കുടുംബകാര്യങ്ങൾക്കും രസാനുഭവങ്ങൾക്കും അവർ ബാക്കി സമയം നീക്കി വയ്ക്കും.  

നാലാളുടെയും ചരണങ്ങൾ തിരികെയുള്ള ട്രാമിലേക്കു നിരാശയോടെ തിരിഞ്ഞു. കാർഡുകൾ മീറ്ററിൽ തൊടുവിച്ചപ്പോൾ, കുറുപ്പിൻ്റെ കാർഡിൽ  പൈസയില്ല. ശിക്ഷ, പിഴ അല്ലെങ്കിൽ കാരാഗൃഹം. എല്ലാവരും വിഷമിച്ചു, വിയർത്തു.മക്കളുടെ ഫോണുകൾ, ‘തിരക്കിലാണ്,അല്പസമയം കഴിഞ്ഞു വിളിയ്‌ക്കൂ’എന്നുതുടർന്നു.

”പരിശോധകൻ കയറാതിരുന്നെങ്കിൽ." എന്നവർ പറഞ്ഞതും അയാൾ മുന്നിൽ.
 നല്ല സൗമ്യഭാവം. അവരുകണ്ട ഓസ്ട്രലിയക്കാർ വളരെ സൗമ്യർ.പക്ഷെ തെറ്റിനു ശിക്ഷയുറപ്പ്.അയാൾ വിശദശാംശങ്ങൾ ചോദിച്ചു. പാസ്സ്പോർട്ട ന്വേഷിച്ചു. എല്ലാവരും വിഷമിച്ചു, വിയർത്തു. ഉള്ളു പൊള്ളി. ശിക്ഷ കടുക്കുമോ? സംശയം. പിശക്, പിഴ, അബദ്ധം, തെറ്റ് എല്ലാം ഒരേകുലം. അതിനു മാപ്പു വളരെ വിരളം. പാസ്പോർട്ടെടുത്തിട്ടില്ല.
 അയാളുടെ വിവരണം-പിഴ അല്പം വലിയ ഒരു തുകയോ, ജയിലോ ആകാം. എല്ലാവരും നിശ്ശബ്ദർ. എല്ലാ  മുഖങ്ങളും ആകാംക്ഷാഭരിതം,വിവർണ്ണം, മ്ലാനം. എന്തോ ഒന്നയാൾ മൊബൈലിൽ കുറിച്ചു. ആർക്കോ ഫോൺ ചെയ്തു. എന്തൊക്കെയോ പറഞ്ഞു. ഇംഗ്ലീഷിൽ അവരുടെ ഭാഷാശൈലിയിൽ. അവർക്കു നാലുപേർക്കും ഒന്നും മനസ്സിലായില്ല.അയാളുടെ ശരീരഭാഷ ഗൗരവമുള്ളതാണു അവർ ചെയ്ത തെറ്റെന്നു കാട്ടി.

എല്ലാവരുംകൂടി, " ഞങ്ങൾ ഇവിടെ അധികമായില്ല.കാർഡു തീർന്നതറിഞ്ഞില്ല." അംഗനകൾ  ഏതുപ്രായത്തിലും ആയുധമായ  രോദനത്തിൻ്റെ  വക്കോളമെത്തി.

"എത്രനാളുണ്ടാകുമിവിടെ?" അയാൾ.
 ഒരുവിധത്തിൽ അവർ മനസ്സിലാക്കിയെടുത്തു,"മൂന്നാഴ്ച ,  മൊത്തം  ഒന്നരമാസം."  
"ശിക്ഷ പണമായിട്ടാണെങ്കിലും സഹിയ്ക്കാം. പക്ഷെ തടങ്കലുവല്ലോം,  ഈശ്വരാ! ആസ്ട്രേലിയക്കാർ പൗരവിരുദ്ധരല്ലെന്നു കേട്ടിട്ടുണ്ട്. ഇത് പക്ഷെ ....,"എന്താണയാൾ പറയാൻ പോകുന്നത്? മനസ്സുകളിൽ അശാന്തി.

 അയാളുടെ മുഖഭാവത്തിൽ  ശിക്ഷ നൽകുന്ന ലക്ഷണം. അല്ലെങ്കിൽ തന്നെ അവരുടെ നാടിനു വരുമാനം കൂട്ടുന്ന കാര്യo. അന്യരാജ്യക്കാരോടെന്തിനു കാരുണ്യം ? നിയമ പാലനം കർശനമായിരിയ്ക്കും.

എല്ലാ വദനങ്ങളിലേയ്ക്കും അയാൾ  മാറി മാറി നോക്കി. എന്തോ ആലോചിച്ചു. അവസാനം അയാൾ ദൃഢതയോട് പറഞ്ഞു, "നിങ്ങൾക്കുപോകാം."

6 comments:

  1. Happy Easter! Thank you for visiting my blog. I am sorry, I can't understand your language. I can only understand English. It will be helpful if you can place a gadget "Translate language" on the side bar.

    ReplyDelete
  2. രണ്ടു ഭാഗവും വായിച്ചു. നന്നായിട്ടുണ്ട്. വായനക്കാരെ ആസ്ത്രേലിയയിലെ ഇതരഭാഗങ്ങളിലൂടെയുള്ള യാത്രയിൽ ഒപ്പം കൂട്ടാൻ ശ്രമിച്ചിട്ടുണ്ടു്. കൂടാതെ അവിടത്തെ പ്രകൃതി സൗന്ദര്യവും, സംസ്ക്കാരവും കടുത്ത നിയമ വ്യവസ്ഥകളും മറ്റും ഇതിലൂടെ അറിയാൻ സാധിച്ചു. നല്ല എഴുത്ത്. ഇനിയും ഇതുപോലെയുള്ള നല്ല കൃതികൾ പ്രതീക്ഷിക്കുന്നു. ആശംസകൾ!

    ReplyDelete