Thursday, November 14, 2013

സമയം പന്ത്രണ്ടുമണി!


 

ഈയിടെയായി ബാലന് ഉറക്കം കുറവാണ്. അയാളുടെമനസ്സിനെ ഉലയ്ക്കുന്ന ആചിന്ത വിട്ടുമാറുന്നില്ല, എല്ലാവർക്കും വന്നുചേരാറുള്ള ഒരവസ്ഥയാണതെന്നറിയാം. ഇതൊന്നും വകവയ്ക്കുന്ന കൂട്ടത്തിലല്ലായിരുന്നു അയാൾ. എങ്കിലും ഒരുവല്ലായ്മ അയാളുടെ സന്തതസഹചാരിയായി മാറിയിരിക്കുന്നു. ചിരിഅയാളിൽനിന്നും ദൂരെയെവിടെയോ പോയൊളിച്ചു. 

അന്നും പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പേതന്നെ അയാൾ കണ്ണുതുറന്നു. കിഴക്കു വെള്ളകീറിയപ്പോൾ പുറത്തുവന്നല്‍പനേരം നില്ക്കാൻതോന്നി. ഇന്നുനാല്പത്തിനാലാം പിറന്നാള്.‍ നല്ലരീതിയിൽ ആഘോഷിയ്ക്കുവാൻ വേണ്ടതയ്യാറെടുപ്പുകൾ വീട്ടിൽ നടക്കുന്നുണ്ട്‌.

കുറേമാസങ്ങളായി വീട്ടിൽ എല്ലാവരും അയാളോടു കൂടുതൽ കരുതൽകാണിയ്ക്കുന്നു. അതിനുള്ളകാരണം പിറന്നാ‍ൾ അടുത്തുവരുന്നതിനാലാകാം. എന്തുകൊണ്ടോ ഇന്നുമനസ്സിനു കൂടുതൽഭാരം. സാധാരണയായി മരങ്ങളിൽ ചാടിതിമിർക്കുന്നഅണ്ണാറക്കണ്ണൻ അയാളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയതാണോആവോ,ഒന്നുംചെയ്യാതെ ഒരുകൊമ്പിൽ  എന്തോ ആലോചിച്ചുകൊണ്ടിരിയ്ക്കുന്നു. അതിനും അല്പം വിഷാദഭാവം ഉള്ളതായിത്തോന്നി. അതാ ഒരുകുരുവി പറന്നുവരുന്നു. അണ്ണാറക്കണ്ണന്റെചിന്തയ്ക്ക് ഭംഗംവരാത്തരീതിയിൽ അതു മറ്റൊരുകൊമ്പിൽ ഇരിപ്പുറപ്പിച്ചു. അയാളുടെ മനസ്സ് വായിച്ചെടുത്തതുപോലെ പ്രകൃതിയുടെമുഖവും മ്ലാനമായിക്കണ്ടു. മരക്കൊമ്പുകൾ കുമ്പിട്ടുനിൽക്കുന്നതായി തോന്നി. ചെടികളും പൂക്കളും അത്രനല്ല സന്തോഷത്തിലല്ല. അവയ്ക്കും ഒരുവിഷാദഭാവം പടർന്നിട്ടുണ്ട്. ആകാശം വിതുമ്പാൻപോകുമ്പോലെ മൂടിക്കെട്ടിനിന്നിരുന്നു. 

"ബാലേട്ടാ,ബാലേട്ടാ, വരൂ നമുക്ക് കുളികഴിഞ്ഞ്അമ്പലത്തിൽ പോയിവരാം.” ഭാര്യനളിനി ഒരു കൃത്രിമസന്തോഷത്തോടെ വിളിച്ചു.

“ഇപ്പോൾത്തന്നെ റെഡിയാകാം.”

ക്ഷേത്രത്തിലേയ്ക്ക് നടക്കുമ്പോൾ അയാളെ രസിപ്പിക്കാൻവേണ്ടിയോ അതോ സ്വയം ആശ്വസിക്കാൻവേണ്ടിയോ എന്നറിയില്ല എന്തൊക്കെയോ നളിനി പറഞ്ഞുകൊണ്ടേയിരുന്നു. 

സർക്കാർഉദ്യോഗസ്ഥരായ അവർക്ക് വലിയവിഷമങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു.

അന്ന് അവധിആയിരുന്നതിനാൽ മക്കളും (സച്ചിൻ, സുമൻ) വീട്ടിൽ ഉണ്ടായിരുന്നു. എല്ലാവരും ഒന്നുമറിയാത്തതുപോലെ അയാളുടെതാത്പ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചു കൊണ്ടിരുന്നു. അയാളും ഒരു ‘അറിഞ്ഞില്ലാഭാവം’ ശരീരഭാഷയിൽ ലയിപ്പിച്ചു.

അടുത്തവീടുകളിലുള്ളവരും ബന്ധുക്കളും അവരുടെ സാന്നിദ്ധ്യമറിയിച്ച്‌ സദ്യയിൽ പങ്കുചേർന്നു. സദ്യകഴിഞ്ഞതും എല്ലാവരും സ്വന്തംഗൃഹങ്ങളിലേക്ക് നടകൊണ്ടു. 

“കേരളത്തിൽ ഈകാലഘട്ടത്തിൽ കണ്ടുവരുന്ന ഒരുസമ്പ്രദായമാണ് സദ്യക്കു തള്ളിക്കയറുന്നതും  ഊണുകഴിഞ്ഞാൽ ഉടൻതന്നെ സ്ഥലം വിടുന്നതും,“ ബാലകൃഷ്ണന്റെചിന്ത ആവഴിക്കും പോയി.

രാത്രിആയി. ഒന്നുംസംഭവിച്ചില്ല. അയാൾക്കല്‍പ്പം ആശ്വാസമായി. പക്ഷേ നളിനി അപ്പോളും മ്ലാനതഉപേക്ഷിച്ചില്ല.

“ബാലാ, ബാലാ നീ എവിടെ ആണ്?” അമ്മ. ബാലകൃഷ്ണനെന്ന അയാളെ അമ്മയും അച്ഛനും വിളിക്കുന്നത്‌ അങ്ങനെയാണ്.

“ഇവിടെ ഉണ്ട്, എന്തേ വിളിച്ചത്?”

“ഒന്നും ഇല്ല, ഇന്ന് ഇത്തിരി ആയാസപ്പെട്ടതല്ലെ? ഇന്ന് നടക്കണ്ടായെന്നച്ഛൻ പറയുന്നു.."ഇടറിയശബ്ദം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടമ്മ.

അയാൾ രാത്രിഭക്ഷണം കഴിഞ്ഞ് മുറ്റത്തല്പം നടക്കാറുണ്ട്. അന്ന് അയാളും നടക്കണ്ടായെന്നു തീരുമാനിച്ചിരുന്നു.അതുകാരണം അൽപ്പംനേരത്തെതന്നെ ഉറങ്ങാൻകിടന്നു. കണ്ണണ്ണുകളടഞ്ഞു.

അപ്പോളാണ് നളിനി മുറിയിലേയ്‌ക്കു കടന്നുചെന്നത്. ഉറങ്ങുന്ന ഭർത്താവ് ശരിക്കു ശ്വാസോച്ഛ്വാസം ചെയ്യുന്നില്ലയോ എന്നു സംശയം. 'ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും’ എന്നു പറഞ്ഞതുപോലെ ഒരുസംശയമുണ്ടെങ്കിൽ മനുഷ്യർ എല്ലാസംഭവങ്ങളും അതിനെബന്ധപ്പെടുത്തിചിന്തിക്കുമല്ലൊ,. അവൾ ബാലുവിന്റെനെഞ്ചിൽ പതിയെ കൈവച്ചുനോക്കി. അവൾ അയാളുടെനെഞ്ചിലേക്കുതന്നെ നോക്കിക്കൊണ്ടേയിരുന്നു.

നിദ്ര കോപത്തോടെ അയാളിൽനിന്നും പിൻവാങ്ങി.

ഒന്നും അറിയാത്ത ഭാവത്തിൽ അയാൾ ചോദിച്ചു "എന്തുപറ്റി? “ഉറങ്ങുന്നില്ലേ? നീ വിഷമിക്കേണ്ട. ഒന്നും സംഭവിക്കില്ല. ഓ! ഒരു ജാതകം!  നാൽപ്പത്തിമൂന്നാം വയസ്സിൽ മരണം സംഭവിക്കാവുന്ന ഗ്രിഹപ്പിഴ ഉണ്ടെന്നല്ലേ എഴുതി വച്ചിരിക്കുന്നത്.”

"എങ്ങനെയറിഞ്ഞു? നളിനി.

"എനിക്കെല്ലാം അറിയാം. ഒരിക്കൽ എനിക്ക് ജാതകം വായിക്കാൻ കിട്ടി. ഞാൻ അറിഞ്ഞിട്ടില്ലായെന്നു ഭാവിച്ചതാണ്."

“അങ്ങനെ മാത്രമല്ല, നാല്പത്തിനാലാം പിറന്നാൾ കടക്കാൻ പ്രയാസമാണെന്നും വേറൊരുപേജിൽ  എഴുതിയിട്ടുണ്ട്."

“അതുമറിയാം പൊന്നുമക്കൾ മിടുക്കരായി വിദ്യാഭ്യാസംപൂർത്തിയാക്കി ഉദ്യൊഗമൊക്കെകിട്ടിയിട്ടേ ഞാൻ പോകുവൊള്ളു. 

നിന്നേയും അച്ഛനമ്മമാരേയും തനിച്ചാക്കില്ല. യമലോകത്ത് എനിക്ക്‌വേണ്ടി ഒഴിവില്ല. അതുകൊണ്ട് വിസയടിച്ചിട്ടില്ല.”

"എന്താ ബാലേട്ടാ ഇങ്ങനൊക്കെപ്പറയുന്നത്?" അവളുടെ ആകാംക്ഷ ഒഴിഞ്ഞില്ല.

 “ഹൃദയസ്തംഭനത്തിന് സമയമാവശ്യമില്ലല്ലോ, എപ്പോൾ വേണമെങ്കിലും

സംഭവിക്കാമല്ലോ,” അവൾക്കുള്ളിൽത്തോന്നി.

"നീ നെഞ്ചിൽ കൈവെച്ചതു ഹൃദയമിടിപ്പ് പരിശോധിക്കാനല്ലേ? എന്നിൽനിന്നും ഒന്നുംഒളിക്കണ്ട.ഏതോ ഒരുപൊട്ടജ്യോത്സ്യൻ എന്തോഎഴുതിവെച്ചു. അയാൾ പൈസയ്ക്കു വേണ്ടിപ്പറയുന്നതാണിതെല്ലാം,” സമയം പതിനൊന്നുമണി കഴിഞ്ഞ ധൈര്യത്തിൽ അയാൾ പറഞ്ഞു.

 ജാതകം ആരും ബാലനെ കാണിച്ചിരുന്നില്ല.അയാൾക്കു ജാതകത്തിലൊന്നും വിശ്വാസമില്ലായിരുന്നു. ജ്യോത്സ്യന്മാരെ കളിയാക്കുകയും ചെയ്തിരുന്നു. നാൽപ്പത്തിമൂന്നുവയസ്സിലേയ്ക്കു കയറിയപ്പോൾ ഒന്നും തോന്നിയിരുന്നില്ല.പക്ഷെ ഒരു ആറുമാസംമുമ്പ് ഒരുസുഹൃത്ത് ബൈക്കപകടത്തിൽപ്പെട്ടു.  അൽപ്പംകടുപ്പംകൂടിയ അപകടമായിരുന്നു. ഭാഗ്യത്തിനു രക്ഷപെട്ടു. ജ്യോത്സ്യൻ അയാൾക്കൊരപകടം പ്രവചിച്ചിരുന്നത്രെ! അതുമുതലൊരുചിന്ത ബാലകൃഷ്ണന്റെ മനസ്സിനെ മഥിക്കാൻതുടങ്ങി. നാല്പത്തിനാലാംപിറന്നാൾകടക്കാൻ പ്രയാസമാണെന്ന് എഴുതിയിരിക്കുന്നത് ദിവസങ്ങൾ അടുക്കുന്തോറും അയാളെ അലോസരപ്പെടുത്തി.

"ഇന്നു നാല്പത്തിനാലാംപിറന്നാളാണല്ലോ ജാതകപ്രകാരം.  എൻ്റെ അന്ത്യദിവസം!"

നളിനി വേഗം അയാളുടെ വായ അടച്ചു, "ഈശ്വരാ എന്തായീപ്പറയുന്നത്? അങ്ങനെയൊന്നും പറയല്ലേ, ബാലേട്ടാ."

 ഓരോന്നു പറഞ്ഞിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഘടികാരം പന്ത്രണ്ടുപ്രാവശ്യമടിച്ചു. സമയം പന്ത്രണ്ടുമണി. പെട്ടെന്ന് രണ്ടുപേരും ഘടികാരത്തിലേയ്ക്കുനോക്കി. പുതിയ ദിവസത്തിലേയ്ക്കു എത്തിയവിവരമറിഞ്ഞപ്പോൾ രണ്ടുപേരുടെയുമുള്ളിൽ ഒരുആശ്വാസക്കാറ്റുവീശി. പുഞ്ചിരി അവരുടെ മുഖങ്ങളെ ആവരണംചെയ്തു. ലൈറ്റ്അണച്ച് ആശ്വാസത്തോടെ അവർ ഉറങ്ങാൻകിടന്നു. നിദ്ര അവരെ മെല്ലെത്തഴുകി സുന്ദര സ്വപ്നത്തിലേക്ക് ആനയിച്ചു.  

 

 

 

 




7 comments:

  1. Thanks. Will wait for the English translation.

    ReplyDelete
  2. Replies
    1. The Malayalam version will appear within a couple of days,SG, Partha and sm.Thank you for viewing.

      Delete
  3. A pleasant story. You seem to be excelling in stories in Malayalam.

    ReplyDelete